Landslide near Shoolam Waterfall:ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞു

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിന്റെ 14-ാം വാർഡിൽ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും ഒരു മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം, വെള്ളിയാഴ്ച വൈകുന്നേരം, മണ്ണിടിഞ്ഞ
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിന്റെ 14-ാം വാർഡിൽ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും ഒരു മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം, വെള്ളിയാഴ്ച വൈകുന്നേരം, മണ്ണിടിഞ്ഞ ഭാഗത്തിന്റെ തുടർച്ചയായാണ് കുന്നിന്റെ ഒരു ഭാഗം പാറമടയിലെ ജലാശയത്തിലേക്ക് വീണത്. ഇതോടെ വെള്ളവും ചെളിയും ഉരുൾപൊട്ടലിന്റെ രൂപത്തിൽ സമീപത്തെ വീടുകളിലേക്കും എത്തി. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സമീപത്തുള്ള പന്നി ഫാമിലെ അതിഥിത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വീട്ടിലേക്കാണ് ചെളിവെള്ളം എത്തിയത്. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അറിയിച്ചു. തെങ്ങും വൈദ്യുതത്തൂണും അടിയിളകി ചരിഞ്ഞു. പ്രദേശത്തെ പൈനാപ്പിൾ കൃഷി പാടെ നശിച്ചു. അടുത്തുള്ള മറ്റൊരു വീട് ഭീഷണിയിലാണ്. മലയുടെ അടുത്തഭാഗം എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിലാണ്. ഇപ്പോഴും മണ്ണ് അടർന്ന് വീണുകൊണ്ടിരിക്കുകയാണ്.
രാവിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണും ചെളിയും കുത്തിയൊഴുകിയ സ്ഥലത്തേക്ക് 40 അടിയോളം താഴ്ചയിലേക്ക് 50 മീറ്ററിലേറെ ഭാഗമാണ് ഇപ്പോൾ നിലം പൊത്തിയിരിക്കുന്നത്. വീതിയും ഉയരവും കൂടിവരുന്ന ഭാഗമാണ് ഇനിയുള്ളത്. പാറമടയിൽ കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഇടിഞ്ഞുവന്ന മണ്ണും കൂടി ശൂലം തോട്ടിലേക്ക് കലങ്ങിമറിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലിന് സമാനമായ സ്ഥിതിയാണ് പ്രദേശത്ത്. കനത്ത മഴയും പാറമടയ്ക്കായി മണ്ണെടുത്ത് കുത്തനെ നിർത്തിയിരിക്കുന്നതും അപകടസാധ്യത കൂട്ടിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്ത് ഇളകിയ മണ്ണും പാറക്കല്ലുകളുമാണ്.


















