Humanitarian Service Ends: മാനവസേവ മതിയാകാതെ ഉണ്ണിയുടെ മടക്കം

ഓതറ: പച്ചക്കറി പെട്ടെന്ന് ക്യാമ്പിലെത്തിക്കണം... നെഞ്ചുപൊട്ടുന്ന വേദനയിൽ ഉണ്ണി പറഞ്ഞ അവസാനവാക്ക് ഇതായിരുന്നു. മാനവസേവയാണ് ഇൗശ്വരസേവയെന്നുറച്ച് വിശ്വസിച്ച് ജീവിച
ഓതറ: പച്ചക്കറി പെട്ടെന്ന് ക്യാമ്പിലെത്തിക്കണം... നെഞ്ചുപൊട്ടുന്ന വേദനയിൽ ഉണ്ണി പറഞ്ഞ അവസാനവാക്ക് ഇതായിരുന്നു. മാനവസേവയാണ് ഇൗശ്വരസേവയെന്നുറച്ച് വിശ്വസിച്ച് ജീവിച്ച ആ നല്ല മനുഷ്യൻ ബോധം മറയുമ്പോഴും ഉരിയാടിയത് മറ്റുള്ളവർക്കുവേണ്ടി. കുറ്റൂരിനെയും ഒാതറയേയും ദുഃഖത്തിലാക്കി മടങ്ങിയ തൈമറവുംകര പുത്തൻപുരയ്ക്കൽ വീട്ടിൽ (സൗപർണ്ണിക) ഉണ്ണി (ജി. സുരേഷ് കുമാർ- 65) യുടെ വിയോഗം ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. അതിനുമപ്പുറം കക്ഷിരാഷ്ട്രിയ ഭേദമന്യേ എല്ലാവരിലും ഇൗ വേർപാട് ഉണ്ടാക്കിയ വിടവ് വളരെവലുതാണ്. വിദേശത്ത് റിഗ്ഗിൽ ജോലിചെയ്തിരുന്ന ഉണ്ണി നാട്ടിൽ മടങ്ങിയെത്തിയിട്ട് ആറ് വർഷത്തോളമായി. അന്നുമുതൽ സേവാഭാരതിയുടെ കുറ്റൂർ പഞ്ചായത്ത് ചുമതലക്കാരനായി സഹായഹസ്തവുമായി ഒാടിനടന്നു. പണം ശേഖരിച്ച് ഒരാൾക്ക് പണിതുകൊടുത്ത പുതിയവീടിന്റെ പാലുകാച്ച് കഴിഞ്ഞദിവസമായിരുന്നു. വരട്ടാറിന്റെ തീരത്ത് താമസിക്കുന്നതുകൊണ്ടുതന്നെ പമ്പയിലെ വെള്ളപ്പൊക്കത്തിന്റെ സ്വഭാവങ്ങൾ അദ്ദേഹത്തിന് മനഃപാഠമായിരുന്നു. സുഹൃത്തുക്കളുമായി ചേർന്ന് ഉണ്ണി വർഷങ്ങൾക്ക് മുൻപ് വാങ്ങിയ വള്ളമാണ് തൈമറവുംകരഭാഗത്തെ രക്ഷാപ്രവർത്തനത്തിന്റെ പ്രധാന ആശ്രയം. അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു 2018-ലെ പ്രളയം. ഇൗ സമയത്ത് ഒട്ടേറെപ്പേരാണ് വള്ളത്തിൽ കരയ്ക്കെത്തിച്ചത്. കഴിഞ്ഞദിവസത്തെ വെള്ളപ്പൊക്കത്തിൽപ്പെട്ടവരുടെ ക്യാന്പുള്ള കൈച്ചിറ, പട്ടംതാണുപിള്ള സ്കൂളുകളിലേക്ക് ചൊവ്വാഴ്ച വള്ളത്തിൽ പച്ചക്കറിയുമായി പോകുമ്പോഴാണ് ഇദ്ദേഹത്തിന് നെഞ്ചിന് വേദനയുണ്ടായതും കുഴഞ്ഞുവീണ് ആശുപത്രിയിലായതും. 1972-ൽ കല്ലിശ്ശേരി മേപ്രത്ത് ആദ്യ ആർ.എസ്.എസ്. ശാഖ തുടങ്ങുന്നത് ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു. നിലവിൽ ഒട്ടേറെ കുട്ടികളുടെ കരാട്ടെ മാസ്റ്ററുമായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് കല്ലിശ്ശേരി കെ.എം.സി. ആശുപത്രിയിൽനിന്ന് വിലാപയാത്രയായി വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം മൂന്നിന് സംസ്കരിക്കും.


















