Improvement Needed in Healthcare Facilities:ചികിത്സാസൗകര്യം മെച്ചപ്പെടുത്തണം

ജില്ലാ ആശുപത്രിയിൽ പ്രതിദിനം 2700-ലധികം രോഗികൾ ചികിത്സയ്ക്കെത്തുന്നുണ്ട്. പാവങ്ങൾ അവരുടെ മെഡിക്കൽ കോളേജായി കരുതുന്ന ഈ ആശുപത്രിയിൽ, ജീവനക്കാരുടെ കുറവും പരിതാപകര
ജില്ലാ ആശുപത്രിയിൽ പ്രതിദിനം 2700-ലധികം രോഗികൾ ചികിത്സയ്ക്കെത്തുന്നുണ്ട്. പാവങ്ങൾ അവരുടെ മെഡിക്കൽ കോളേജായി കരുതുന്ന ഈ ആശുപത്രിയിൽ, ജീവനക്കാരുടെ കുറവും പരിതാപകരമായ സാഹചര്യങ്ങളും മൂലം രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. ആശുപത്രി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കൊല്ലം ജില്ലക്കാർക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ഉള്ള ഒരു സർക്കാർ ആശുപത്രി എന്നത് ഇപ്പോഴും ഒരു സ്വപ്നമാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചപ്പോൾ, രോഗികൾക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ലെന്ന പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ പല പദ്ധതികളും മെഡിക്കൽ കോളേജിന്റെ പേരിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കീമോ തെറപ്പിക്ക് പുറമേ, റേഡിയോ തെറപ്പി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ഒഴിവാക്കപ്പെട്ടു. അതിനാൽ, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം ഇപ്പോഴും കുറയുന്നില്ല. പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുമ്പോൾ, ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. കൂടുതൽ കിടക്കകൾ, സ്ഥലസൗകര്യം എന്നിവയുണ്ടാകും. ഡോക്ടർമാർക്കും നഴ്സുമാർക്കും താമസസൗകര്യം ലഭിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ഗുണകരമാകും. കൂടുതൽ ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയും. ശക്തമായ ഇടപെടൽ ഇപ്പോൾ തന്നെ ഉണ്ടായാൽ, ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി മാറ്റുന്നത് എളുപ്പമാകും. ജനറൽ ആശുപത്രിയാകുന്നതോടെ സ്റ്റാഫ് പാറ്റേണിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. സ്പെഷ്യാലിറ്റി വിഭാഗങ്ങളും കൂടുതലായി വരും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം കൂടും. ഭൗതിക സാഹചര്യങ്ങളിലും മാറ്റം വരും. മറ്റ് ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് ഒഴിവാക്കാനാകും. നിലവിലുള്ള താലൂക്ക് ആശുപത്രികളിൽ സൗകര്യങ്ങളേറെയുള്ള ഒരെണ്ണത്തിന് ജില്ലാ ആശുപത്രി പദവി ലഭിക്കുകയും ചെയ്യും. ഇത് ചികിത്സാസൗകര്യം വർധിക്കാൻ ഇടയാക്കും. പുതിയ കെട്ടിട നിർമ്മാണത്തിനായി ആശുപത്രിയിലെ പല ഭാഗങ്ങളും ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. അത്യാവശ്യം സൗകര്യങ്ങളുള്ള റോട്ടറി പേ വാർഡ് കെട്ടിടം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂരയടക്കം ഇപ്പോൾ തകർന്നുതുടങ്ങിയിട്ടുണ്ട്. കെട്ടിടം വൃത്തിയാക്കിയാൽ, ആശുപത്രിയിലെ ഏതെങ്കിലും ഒരു ചികിത്സാവിഭാഗം ഇവിടെ പ്രവർത്തിപ്പിക്കാനാകും. നിലവിലെ സ്ഥലപരിമിതിക്ക് ഇത് ഒരു പരിധിവരെ പരിഹാരവുമാകും. ജില്ലാ ആശുപത്രിക്കും വിക്ടോറിയ ആശുപത്രിക്കും ഇടയിലുള്ള ചെറിയ റോഡ് ഇപ്പോൾ വാഹന പാർക്കിങ്ങിനാണ് ഉപയോഗപ്പെടുത്തുന്നത്. ഈ ഭാഗത്ത് ശുചീകരണം നടക്കാറേയില്ല. മാലിന്യവും മലിനജലവും ആശുപത്രി പരിസരത്തുള്ള റോഡിൽ നിറയാൻ ഇത് ഇടയാക്കുകയാണ്. ഈ ഭാഗത്ത് ശുചീകരണം കാര്യക്ഷമമാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകേണ്ടതുണ്ട്.





















