Remembering Puthumala Tragedy:പുത്തുമല ദുരന്തത്തിന്റെ ഓർമ്മയിൽ നാട് ഇന്നും ദുഃഖിതം

മേപ്പാടി: ഏഴുവർഷം മുമ്പ് നടന്ന പുത്തുമല ഉരുൾദുരന്തത്തിന്റെ ദു:ഖം ഇന്നും നാടിനെ തൊട്ടുനിൽക്കുന്നു. 12 മനുഷ്യജീവനുകൾ നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്ക
മേപ്പാടി: ഏഴുവർഷം മുമ്പ് നടന്ന പുത്തുമല ഉരുൾദുരന്തത്തിന്റെ ദു:ഖം ഇന്നും നാടിനെ തൊട്ടുനിൽക്കുന്നു. 12 മനുഷ്യജീവനുകൾ നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി അവരുടെ ബന്ധുക്കൾ ഇന്നും കണ്ണീരോടെ കാത്തിരിക്കുകയാണ്. കണ്ണങ്കാടൻ അബൂബക്കർ, പുത്രത്തൊടിയിൽ ഹംസ, നാട്ടിവീട്ടിൽ അവറാൻ, എടക്കണ്ട് എ. നബീസ, പുത്തുമല എസ്റ്റേറ്റ് തൊഴിലാളി അണ്ണയ്യൻ എന്നിവരെയാണ് പച്ചക്കാട്ടിൽ നിന്നുള്ള ഉരുൾ കാണാമറയത്തേക്ക് കൊണ്ടുപോയത്. നാടൊരുമിച്ച് ചാലിയാർവരെ ആഴ്ചകൾ തിരഞ്ഞിട്ടും അവരെ കണ്ടെത്താൻ സാധിച്ചില്ല. 2019 ഓഗസ്റ്റ് ഒൻപതിന് വൈകീട്ട് നാലിന് പുത്തുമല ദുരന്തം ഉണ്ടായി. പച്ചക്കാടും പുത്തുമലയിലുമുള്ള 103 വീടുകൾ ഈ ദുരന്തത്തിൽ പൂർണമായും തകർന്നു. തുടർന്ന്, താമസയോഗ്യമല്ലാത്ത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച പച്ചക്കാട് ഇന്ന് ശൂന്യമാണ്. 100-ഓളം കുടുംബങ്ങൾ ഇവിടെ നിന്ന് സുരക്ഷിതമായ ഇടങ്ങൾ തേടി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറിയിട്ടുണ്ട്. 53 കുടുംബങ്ങളെ മേപ്പാടി പൂത്തക്കൊല്ലിയിൽ 'മാതൃഭൂമി' വാങ്ങി നൽകിയത് ഹൃദയഭൂമിയിലാണ്. ബാക്കിയുള്ളവർ സർക്കാരും സന്നദ്ധസംഘടനകളും നിർമ്മിച്ച വീടുകളിൽ താമസിക്കുന്നു. ദുരന്തദിവസത്തിന്റെ തലേന്നും രാവിലെയുമായി പച്ചക്കാടുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്ന് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരുന്നത്. വൈകീട്ട് വീട്ടുമൃഗങ്ങളെ അഴിച്ചുകൊണ്ടുവരാനും വീട്ടുസാധനങ്ങൾ എടുത്തുകൊണ്ടുവരാനും പോയവരാണ് അപകടത്തിൽപ്പെട്ടത്. 2024 ജൂലായിൽ രാജ്യത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനും ഈ മലയോരമേഖല സാക്ഷിയായി. പുത്തുമലയിൽനിന്ന് നാല് കിലോമീറ്റർ ഇപ്പുറം മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് അതിഥിത്തൊഴിലാളികൾ നാടിന് നഷ്ടമായിരുന്നു. ശനിയാഴ്ച രാവിലെ 7.30-ന് പുത്തുമല എസ്റ്റേറ്റ് മസ്റ്റർ ഓഫീസ് പരിസരത്ത് എസ്റ്റേറ്റ് മാനേജ്മെൻറ് സംഘടിപ്പിക്കുന്ന ചടങ്ങിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് തോട്ടംതൊഴിലാളികൾ സ്മരണാഞ്ജലി അർപ്പിക്കും.


















