Historic Event in Chengottu: ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങും

ന്യൂഡൽഹി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം, യുവശക്തി എന്നിവ പ്രധാന വിഷയങ്ങളായിരിക്കും. ദേശീയഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഈ വർ
ന്യൂഡൽഹി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം, യുവശക്തി എന്നിവ പ്രധാന വിഷയങ്ങളായിരിക്കും. ദേശീയഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തുമ്പോഴാണ് വന്ദേമാതരം മുഴങ്ങുന്നത്. തുടർന്ന്, ദേശീയപതാക ഉയർത്തിയശേഷം, പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ സംഭാവനയെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുവശക്തി പ്രമേയം സ്വീകരിച്ചുവെന്ന് സെക്രട്ടറി വ്യക്തമാക്കി. സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാർ ആഘോഷം നടത്തുന്നത്. സ്വാതന്ത്ര്യദിന സന്ദേശത്തിൽ, പ്രധാനമന്ത്രി യുവജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജന്തർമന്തർ പ്രതിഷേധത്തിന് മുമ്പേ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആസൂത്രണം ആരംഭിച്ചതായി സെക്രട്ടറി വിശദീകരിച്ചു. 2500 എൻ.സി.സി. കെഡേറ്റുകളും മൈ ഭാരത് വോളന്റിയേഴ്സും ജ്ഞാനപഥത്തിൽ വന്ദേമാതരം തീർക്കും. വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്ററിൽ ബാനർ പ്രദർശിപ്പിക്കും. ചെങ്കോട്ടയിലെത്തിയവർക്കുമേൽ പുഷ്പവൃഷ്ടിയും നടത്തും. യുവസംരംഭകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ 5000-ഓളം ക്ഷണിതാക്കളുണ്ടാകും. വി.ഐ.പി. സംസ്കാരം അവസാനിപ്പിച്ച്, ഇത്തവണ ഇരിപ്പിടമേഖലകൾക്ക് രാജ്യത്തെ പ്രധാന തടാകങ്ങളുടെ പേര് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം നൽകുന്നതുമായി ബന്ധപ്പെട്ട്, മുൻപ് വിവാദമുണ്ടായിരുന്ന പശ്ചാത്തലത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക്, പ്രോട്ടക്കോൾ പ്രകാരം കേന്ദ്രമന്ത്രിമാർക്കുശേഷം രാഹുലിന് സീറ്റുനൽകുമെന്ന് സെക്രട്ടറി വ്യക്തമാക്കി.


















