Court Dismisses Cases Against Adani:ഗൗതം അദാനിക്കെതിരായ കേസുകൾ യു.എസ് കോടതി തള്ളി

ദില്ലി: അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, കൂടാതെ അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ യു.എസ് കോടതിയിൽ തള
ദില്ലി: അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, കൂടാതെ അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ യു.എസ് കോടതിയിൽ തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഹർജിയെ അംഗീകരിച്ച് കേസ് 'വിത്ത് പ്രെജുഡീസ്' (With Prejudice - ഭാവിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കാത്ത വിധം) എന്ന നിലയിൽ റദ്ദാക്കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വർഷത്തോളം നീണ്ടുനിന്ന നിയമ നടപടികൾക്ക് അവസാനമായി. 2024 നവംബറിലാണ് ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്ത് ചില ആരോപണങ്ങൾ ഉയർന്നത്. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്കു 250 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 2100 കോടിയിലധികം രൂപ) കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഈ വഴിയിലൂടെ അടുത്ത 20 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം നികുതിക്ക് ശേഷമുള്ള ലാഭം ഉണ്ടാക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതായും ആരോപിച്ചിരുന്നു. കൂടാതെ, യു.എസ് മാർക്കറ്റിൽ നിന്ന് വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും 3 ബില്യൺ ഡോളറിലധികം സമാഹരിച്ചപ്പോൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ആദ്യഘട്ടം മുതൽ തന്നെ അദാനി ഗ്രൂപ്പ് നിഷേധിച്ചുവരുന്നു.
കേസുമായി മുന്നോട്ട് പോകുന്നത് നീതിനിർവഹണത്തിന് അനുയോജ്യമല്ലെന്ന് നിലവിലെ ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. പ്രധാന ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെന്നും, ഇന്ത്യൻ അധികാരികൾ വിഷയം പരിശോധിച്ചിട്ടുണ്ടെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിവുകൾ ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. യു.എസ്-ൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ മുൻ വാഗ്ദാനം കേസ് പിൻവലിക്കുന്നതിന് കാരണമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് വീണ്ടും ഫയൽ ചെയ്യാനാകാത്തവിധം തള്ളിയതിനാൽ വിചാരണ കൂടാതെ നിയമനടപടികൾ അവസാനിക്കുകയാണ്. സാക്ഷികളെ വിസ്തരിക്കുകയോ, തെളിവുകൾ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല.




















