Japanese Man's Legal Battle: ജപ്പാനിൽ നിന്നെത്തിയ യുവാവ് കർണാടക പൊലീസിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചു

ബെംഗളൂരു: ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തിയ ഒരു ജാപ്പനീസ് യുവാവ്, ഒടുവിൽ ബെംഗളൂരു പോലീസിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബെംഗളൂരു: ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തിയ ഒരു ജാപ്പനീസ് യുവാവ്, ഒടുവിൽ ബെംഗളൂരു പോലീസിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജപ്പാൻ പൗരനായ ഹിരോതോഷി തനക എന്ന 36-കാരനായ യുവാവിന്റേത് സിനിമാക്കഥ പോലുള്ള ജീവിതമാണത്; അതിൽ പലായനവും ജയിലും ഏറ്റുമുട്ടലുകളും പ്രണയവും ശഭാന്ത്യവുമെല്ലാമുണ്ട്. സൈക്കോളജി ബിരുദധാരിയായ ഹിരോതോഷി തനക 2019 ഒക്ടോബറിലാണ് ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു ഇംഗ്ലീഷ് അക്കാദമിയിൽ ചേരുന്നത്. എന്നാൽ, അക്കാദമിയിലെ ക്ലാസുകൾ മുടങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്ഥാപന മേധാവിയെ തനക മർദിക്കുകയും തുടർന്ന് പോലീസ് പിടിയിലാവുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നിട്ടും 19 ദിവസമാണ് തനക ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിഞ്ഞത്. തിങ്ങിനിറഞ്ഞ ജയിലിനുള്ളിലെ ചൂതാട്ടവും ലഹരി ഉപയോഗവും കണ്ട് പകച്ചുപോയ തനകയ്ക്ക് ഒടുവിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ശങ്കർ എന്ന തടവുകാരനാണ് കൂട്ടായത്. ഒടുവിൽ ജയിൽ സൂപ്രണ്ട് ശേഷമൂർത്തി സ്വന്തം കൈയ്യിൽനിന്ന് 4,000 രൂപ കെട്ടിവെച്ചാണ് തനകയ്ക്ക് ജാമ്യം എടുത്തുനൽകിയത്. ജയിൽ മോചിതനായെങ്കിലും തനകയുടെ ദുരിതങ്ങൾ തീർന്നില്ല. ജയിലിൽനിന്ന് തിരികെ വന്നപ്പോൾ സാധനങ്ങൾ കൈപ്പറ്റാനായി പോലീസ് സ്റ്റേഷനിലെത്തിയ തനകയോട് സബ് ഇൻസ്പെക്ടർ ബി. ഹനുമന്തരായപ്പ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ 5,500 രൂപയും പിന്നീട് കേസ് അവസാനിപ്പിക്കാൻ 3,000 രൂപയുമാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ തനകയുടെ ജീവിതം കൂടുതൽ ദുസ്സഹമായി. രോഗബാധിതനായ അദ്ദേഹം താമസിക്കാൻ ഇടമില്ലാതെ പാർക്കിലും വരാന്തകളിലും ഉറങ്ങേണ്ടിവന്നു. ഭക്ഷണം കഴിക്കാൻ പണമില്ലാതെ വലഞ്ഞ് തെരുവിൽ ബോധരഹിതനായി വീണു. ഒടുവിൽ ആളുകൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തന്റെ ആത്മാഭിമാനം സംരക്ഷിക്കാനായി പോലീസിനെതിരെ പോരാടാൻ ഉറച്ച തനക, കർണാടക ഹൈക്കോടതിയെ സമീപിച്ച് തനിക്കെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേസ് നടത്തുന്നതിനായി ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച അദ്ദേഹത്തിൻ്റെ വിസാ കാലാവധി അവസാനിച്ചതോടെ പോലീസ് നാടുകടത്താൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാൻ ആർ.ടി നഗർ പോലീസ് സ്റ്റേഷനിൽനിന്ന് ഒരു കസേര മോഷ്ടിച്ച് അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് arrest വരിക്കാൻ തനക ശ്രമിച്ചു. എന്നാൽ, ആ സംഭവത്തിൽ പോലീസ് കേസ് എടുത്തില്ല. ഒടുവിൽ 2021 ഏപ്രിലിൽ തനകയെ ജപ്പാനിലേക്ക് നാടുകടത്തി. ജപ്പാനിലെത്തിയിട്ടും തൻ്റെ അഭിഭാഷകൻ രോഹൻ കോത്താരി വഴി മനുഷ്യാവകാശ കമ്മീഷനിൽ തനക പോരാട്ടം തുടർന്നു. ഒടുവിൽ പോരാട്ടം വിജയംകണ്ടു. തനകയ്ക്ക് 75,000 രൂപ നഷ്ടപരിഹാരം നൽകാനും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും കമ്മീഷൻ ഉത്തരവിട്ടു. ഏഴരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈവർഷം ജൂണിലാണ് കർണാടക സർക്കാർ അദ്ദേഹത്തിന് ഈ തുക കൈമാറിയത്. ഈ ദുരിതയാത്രയ്ക്കിടയിൽ ബെംഗളൂരുവിൽ വെച്ച് തനകയുടെ ജീവിതത്തിൽ പ്രണയവും കടന്നുവന്നു. ബെംഗളൂരുവിലെ ഒരു ബാറിൽ വെച്ച് പരിചയപ്പെട്ട വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള യുവതിയാണ് തനകയുടെ പ്രതിസന്ധികളിൽ കരുത്തായി നിന്നത്. ജയിലിലായപ്പോഴും നാടുകടത്തപ്പെട്ടപ്പോഴും ഇരുവരും തമ്മിൽ അകന്നെങ്കിലും സോഷ്യൽ മീഡിയ വഴി തനക യുവതിയെ വീണ്ടും കണ്ടെത്തി. 2024-ൽ ജപ്പാനിൽ വെച്ച് ഇരുവരും വിവാഹിതരായി. ഇപ്പോൾ തന്റെ ഭാര്യയുടെ നാട് സന്ദർശിക്കാനും അവരുടെ കുടുംബത്തെ കാണാനുമുള്ള തയ്യാറെടുപ്പിലാണ് ഈ ജാപ്പനീസ് യുവാവ്.





















