Need for comprehensive investigation:മാധവന്റെ മരണം ചികിത്സ വൈകിയതിനാലെന്ന പരാതിയുമായി കുടുംബം

സുൽത്താൻബത്തേരി: അയൽവാസിയുടെ തോട്ടത്തിലേക്കുള്ള വളം ചാക്ക് തലയിലേറ്റുന്നതിനിടെ വീണ് പരിക്കേറ്റ് പിന്നീട് മരിച്ച നൂൽപ്പുഴയിലെ മാധവന്റെ മരണം ചികിത്സ വൈകിയതിനാലാണെ
സുൽത്താൻബത്തേരി: അയൽവാസിയുടെ തോട്ടത്തിലേക്കുള്ള വളം ചാക്ക് തലയിലേറ്റുന്നതിനിടെ വീണ് പരിക്കേറ്റ് പിന്നീട് മരിച്ച നൂൽപ്പുഴയിലെ മാധവന്റെ മരണം ചികിത്സ വൈകിയതിനാലാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നൂൽപ്പുഴ തോട്ടാമൂല കാരപ്പൂതാടി ഉന്നതിയിലെ 50 കാരനായ മാധവൻ ജൂലായ് 29-ന് ഉച്ചയോടെയാണ് അപകടത്തിൽ പരിക്കേറ്റത്. ശ്വാസമെടുക്കാൻ പ്രയാസവും അരയ്ക്കുതാഴെ തളർന്ന അവസ്ഥയിലുമായിരുന്നു. വൈകീട്ട് ആറരയോടെ മാധവന്റെ സഹോദരി ലീലയെത്തി ബഹളമുണ്ടാക്കിയ ശേഷമാണ് മാധവനെ സ്ഥലമുടമ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. അതുവരെ മാധവൻ സമീപത്തെ കടത്തിണ്ണയിൽ കിടത്തുകയായിരുന്നുവെന്ന് മാധവന്റെ മകൾ ഉണ്ണിമായ പറയുന്നു. ആശുപത്രിയിലെത്തിച്ചശേഷം തലയുടെ സി.ടി. സ്കാൻ മാത്രമെടുത്ത ശേഷം അഡ്മിറ്റ് ചെയ്യാതെ ഉന്നതിയിലേക്ക് മടക്കി. വീട്ടിലേക്ക് വാഹനം ചെല്ലാത്തതിനാൽ പുലർച്ചെ രണ്ടോടെ അർബാനിലാണ് മാധവനെ എത്തിച്ചത്. പിറ്റേന്ന് ദേഹമാസകലം വേദനയായതിനാൽ സമീപത്തെ വൈദ്യനെക്കൊണ്ട് പരിശോധിപ്പിച്ച് മരുന്നുവെച്ച് കെട്ടി. ഓഗസ്റ്റ് ഒന്നിന് ആരോഗ്യസ്ഥിതി പാടെ വഷളായതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മാധവൻ മരിച്ചു. വീഴ്ചയിൽ നട്ടെല്ല് പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്ന സ്ഥലമുടമയുടെയും കൃത്യമായ പരിശോധന നടത്തി നട്ടെല്ലിലെ പരിക്ക് കണ്ടെത്താതിരുന്ന ആശുപത്രി അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് നൂൽപ്പുഴ പോലീസ് എടുത്ത കേസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ളതിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ മാനന്തവാടി എസ്.എം.എസ്. ഡിവൈ.എസ്.പി.യാകും കേസ് തുടരന്വേഷിക്കുകയെന്ന് നൂൽപ്പുഴ പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും സംഭവസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.





















