Shabarimala Ghee Scam: പി.എസ് പ്രശാന്തിന്റെ കൈപ്പടയിലെ രേഖകൾ വിജിലൻസിന് ലഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനും അജികുമാറിനും വലിയ തിരിച്ചടിയാകുന്ന നിർണ്ണായക തെളിവുകൾ വി
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനും അജികുമാറിനും വലിയ തിരിച്ചടിയാകുന്ന നിർണ്ണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനും നിർദ്ദേശിച്ചുകൊണ്ട് പി.എസ് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. "നിലവിലെ ടെൻഡർ ക്യാൻസൽ ചെയ്യാൻ അനുവദിക്കുന്നു, മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു" എന്നായിരുന്നു പ്രശാന്ത് സ്വന്തം കൈപ്പടയിൽ കുറിച്ചത്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ എത്ര ലിറ്റർ നെയ്യ് വേണമെന്ന് നിശ്ചയിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും ഈ രേഖയിൽ പറയുന്നു. മിൽമയിൽ നിന്ന് നെയ്യ് എത്തിക്കുന്നതിനായുള്ള തിരക്കിട്ട നീക്കങ്ങൾക്ക് പിന്നിൽ വലിയ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് നിഗമനം. മിൽമയിൽ നിന്ന് എത്തിച്ച നെയ്യിന്റെ അളവിലും വലിയ തോതിലുള്ള വെട്ടിപ്പ് നടന്നതായി സംശയിക്കുന്നു. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യിന്റെ അളവും ദേവസ്വം ലെഡ്ജറുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഏതാണ്ട് 1,05,000 ലിറ്റർ നെയ്യാണ് മിൽമയിൽ നിന്ന് കയറ്റി അയച്ചതെങ്കിലും ദേവസ്വം രേഖകളിൽ ഏകദേശം ഒരു ലക്ഷത്തി രണ്ടായിരത്തോളം ലിറ്റർ നെയ്യ് മാത്രമാണ് കാണിച്ചിരിക്കുന്നത്. ഏകദേശം 3,465 ലിറ്റർ നെയ്യ് എവിടെപ്പോയി എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ദുരൂഹത നിലനിൽക്കുന്നത്. കാണാതായ നെയ്യ് കടത്തിക്കൊണ്ടുപോയതാണോ എന്ന കാര്യത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തിവരികയാണ്. ഒരു കരാർ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് നിലവിൽ ഈ തിരിമറിയിൽ അന്വേഷണം പുരോഗമിക്കുന്നത്.





















