Gireesh AD on Bethlehem: 'ബെത്ലഹേം എന്റെ ആദ്യചിത്രമാവേണ്ടിയിരുന്നത്' - ഗിരീഷ് എ.ഡി

എന്റെ കരിയറിലെ ആദ്യചിത്രമായി വരേണ്ടിയിരുന്നതാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. അത് അന്ന് നടക്കാതിരുന്നതോടെ ഇപ്പോൾ സ്കൂൾ, കോളേജ്, ഐടി, കുടുംബം എന്നിങ്ങനെയൊരു പാറ്റേണ
എന്റെ കരിയറിലെ ആദ്യചിത്രമായി വരേണ്ടിയിരുന്നതാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. അത് അന്ന് നടക്കാതിരുന്നതോടെ ഇപ്പോൾ സ്കൂൾ, കോളേജ്, ഐടി, കുടുംബം എന്നിങ്ങനെയൊരു പാറ്റേണിൽ എന്റെ സിനിമകൾ സംഭവിച്ചതാണ്, പല കാരണങ്ങൾ കൊണ്ടും എനിക്കേറെ സ്പെഷ്യൽ ആണ് ബെത്ലഹേം. 2 കോടി മുടക്കി 50 കോടി വാരിയ തണ്ണീർമത്തൻ ദിനങ്ങളിൽ ആരംഭിച്ച ഹിറ്റുകളുടെ യാത്ര ഇപ്പോൾ ബെത്ലഹേം കുടുംബ യൂണിറ്റിൽ എത്തി നിൽക്കുന്നു. സിനിമാ വിശേഷങ്ങളുമായി ഗിരീഷ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു. എന്റെ മുൻപത്തെ സിനിമകളെപ്പോലെ തന്നെ ഒരു ഫീൽ ഗുഡ്, ഹാപ്പി എൻഡിങ്ങ് സിനിമയായിരിക്കും ബെത്ലഹേം കുടുംബ യൂണിറ്റും. ഒരു പ്രണയകഥ തന്നെയാണ്. നായകനും നായികയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമാണ് ഇവിടത്തെ പ്രധാന വ്യത്യാസം. പിന്നെ എന്റെ ബാക്കി സിനിമകളെ അപേക്ഷിച്ച് ഇത് കുറച്ചുകൂടി റൂട്ടഡ് ആണ്. ഞാൻ കണ്ടുവളർന്ന സാഹചര്യങ്ങളും അനുഭവങ്ങളും ഇതിലുണ്ട്. അതിന്റെ ഡാർക്ക് സൈഡുകൾ ഒഴിവാക്കിയുള്ള ഒരു 'ഫിൽറ്റേഡ് വേർഷൻ' എന്ന് ബെത്ലഹേമിനെ വിളിക്കാം. കഥ നടക്കുന്നത് അങ്കമാലി ഏരിയയിലാണ്. ഒരു കത്തോലിക്കാ പള്ളി പരിസരത്തെ 'കുടുംബ യൂണിറ്റുകളെ' കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്. പള്ളിയിലെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള മത്സരങ്ങളും വടംവലി, പൂക്കളമത്സരം പോലുള്ളവ, മാസാവസാനമുള്ള മീറ്റിംഗുകളും ഒക്കെ ഈ സിനിമയുടെ ഭാഗമാണ്. ഞാൻ അങ്ങനയുള്ള ഒരു പരിസരത്ത് വളർന്നതുകൊണ്ട് എനിക്ക് ഇതൊക്കെ വളരെ പരിചിതമാണ്. പിന്നെ ഒരു വിശ്വാസം പടത്തിലുള്ളത്, കുറേ കാലത്തിന് ശേഷമാണ് ഇങ്ങനെയൊരു പടം കാണുന്നതെന്ന് പലരും പറയും. എനിക്കല്പം സ്പെഷ്യൽ ആണ് ഈ പടം.
ഗിരീഷ് എ.ഡി ചിത്രങ്ങളിൽ അത്തരത്തിൽ പരിചയക്കാർ സ്ഥിരം കടന്നുവരാറുണ്ടോ? മനപ്പൂർവ്വം അങ്ങനെ ചെയ്യാൻ ശ്രമിക്കാറില്ലെങ്കിലും എഴുതി വരുമ്പോൾ ചില സാഹചര്യങ്ങളും കഥാപാത്രങ്ങളും കടന്നുവരാറുണ്ട്. ബെത്ലഹേമിലെ ചില കഥാപാത്രങ്ങളെ ഞാൻ പണ്ട് തണ്ണീർമത്തനൊക്കെ ചെയ്യുന്നതിന് മുമ്പ് ചാലക്കുടിയിലും മറ്റും നടക്കുന്ന സമയത്ത് കണ്ടിട്ടുള്ള ചിലരിൽ നിന്ന് കടമെടുത്തതാണ്. നിവിൻ പോളി-മമിത ബൈജു എന്ന ഫ്രഷ് കോംബോയിലേക്ക് എങ്ങനെയാണ് എത്തിയത്? മമിതയെ ഞാൻ 'സൂപ്പർ ശരണ്യ'യുടെ സമയത്ത് തന്നെ ഈ റോളിലേക്ക് ഉറപ്പിച്ചിരുന്നു. മമിതയുടെ നാടായ കോട്ടയം കിടങ്ങൂർ ഭാഗത്തെ ശൈലിയും ചിത്രത്തിലെ മുണ്ടക്കയം പശ്ചാത്തലമുള്ള കഥാപാത്രവും തമ്മിൽ നല്ല സാമ്യമുണ്ട്. ജസ്റ്റിൻ എന്ന നായക വേഷത്തിന് നിവിൻ ചേട്ടനല്ലാതെയും ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ചേട്ടനായിരുന്നു ആദ്യത്തെ ഓപ്ഷൻ. അദ്ദേഹം ആലുവക്കാരനായതും ചേട്ടന്റെ കത്തോലിക്ക പശ്ചാത്തലവും ഈ കഥാപാത്രത്തിന് അനുയോജ്യമാണ്. കൂടാതെ പുള്ളിയുടെ ആ ഒരു ആകർഷണീയത എന്റെ സിനിമയിലെ കഥാപാത്രത്തിന് ചേരുന്നതാണ്. നിവിൻ ചേട്ടൻ ഈ റോൾ വളരെ ലളിതമായി ചെയ്തിട്ടുണ്ട്. നമ്മൾ കാണാൻ ആഗ്രഹിച്ച ഒരു നിവിൻ പോളി തന്നെ ആയിരിക്കും ബെത്ലഹേമിലേത്.





















