Weather Update: ഇടുക്കിയിൽ മഴയ്ക്ക് ശമനം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്
ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്, മുൻകരുതൽ നടപടികളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ കാലാവസ്ഥ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, കേരളത്തിന് ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന്റെ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെടുന്നുണ്ട്. ആഗസ്റ്റ് 12-ന് ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിൽ ഈ മാസം 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), എറണാകുളം (മുനമ്പം മുതൽ മുറവക്കാട് വരെ) ജില്ലകളിലെ തീരങ്ങളിൽ 11/08/2026 രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 11/08/2026 രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.





















