Shabarimala Neyy: ശബരിമല നെയ്യ്; മിൽമയ്ക്ക് കരാർ കൊടുത്തതിൽ നഷ്ടം 2.28 ലക്ഷം; പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക്

തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങുന്നതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയതായി എഫ്.ഐ.ആർ.യിൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബ
തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങുന്നതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയതായി എഫ്.ഐ.ആർ.യിൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ആരോപിക്കുന്നു. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെ ദുരൂഹമായ രീതിയിൽ ഒഴിവാക്കിയതിനെക്കുറിച്ചും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ഈ കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ പ്രതികളായ പിഎസ് പ്രശാന്തും അജികുമാറും, കൂടാതെ മുരാരി ബാബുവും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി എഫ്.ഐ.ആർ. വ്യക്തമാക്കുന്നു. വിശ്വാസവഞ്ചനയും അഴിമതി നിരോധനനിയമത്തിലെ മൂന്ന് കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് നെയ്യ് വാങ്ങാൻ മൂന്ന് കമ്പനികൾ ടെണ്ടർ സമർപ്പിച്ചിരുന്നു. എന്നാൽ, കാരണം വ്യക്തമാക്കാതെ ഈ കമ്പനികളെ ഒഴിവാക്കി. മിൽമയെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് മുരാരി ബാബു കത്ത് നൽകുകയും ചെയ്തു. 'ടെൻഡർ റദ്ദാക്കുന്നു' എന്ന രേഖയിൽ പ്രശാന്ത് തന്റെ കൈപ്പടയിൽ രേഖപ്പെടുത്തിയത് യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ ആണ്. കൂടാതെ, മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ അനുമതി നൽകുകയും അളവ് തീരുമാനിക്കാൻ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ രേഖയ്ക്ക് കീഴിൽ പ്രശാന്തും ബോർഡ് അംഗം എ. അജികുമാറും ഒപ്പിട്ടിട്ടുണ്ട്.
2024 ഡിസംബർ 30-നാണ് മുരാരി ബാബു മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ശുപാർശ ചെയ്ത് ബോർഡിന് കത്തുനൽകിയത്. സാധാരണയായി, ഒരു മണ്ഡലകാലത്ത് അടുത്ത സീസണിലേക്കുള്ള ടെണ്ടറുകൾ അല്ലെങ്കിൽ വിതരണ കരാറുകൾ ആരംഭിക്കാറില്ല. മകരവിളക്കിനുശേഷമുള്ള മാർച്ച് -ഏപ്രിൽ മാസങ്ങളിലാണിത് സാധാരണയായി തുടങ്ങുന്നത്. ലിറ്ററിന് 400 രൂപയ്ക്ക് താഴെ നിരക്ക് ക്വാട്ടുചെയ്ത രണ്ട് സ്ഥാപനങ്ങളുടെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിജയിച്ചിട്ടും, വ്യക്തമായ കാരണം രേഖപ്പെടുത്താതെ ടെണ്ടർ റദ്ദാക്കി, പിന്നീട് ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കുങ്കുമരാജ് ഡയറീസ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയിരുന്നത്. എന്നാൽ, ഈ കമ്പനിയെ ഒഴിവാക്കി, ടെണ്ടർ അപേക്ഷ പോലും നൽകാത്ത മിൽമയെ തിരഞ്ഞെടുത്തതിലൂടെ 2.28 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് സംഭവിച്ചു. മിൽമ ആണെങ്കിൽ കുറച്ച് നെയ്യ് ഉപയോഗിച്ച് കൂടുതൽ അരവണ നിർമിക്കാമെന്നായിരുന്നു മുരാരി ബാബുവിന്റെ വാദം. എന്നാൽ, ഇതിൽ ശാസ്ത്രീയതയൊന്നും ഇല്ലെന്ന് ദേവസ്വം ബോർഡ് വിജിൻലൻസ് കണ്ടെത്തിയിട്ടുണ്ട്. ടെണ്ടറിൽ നിന്ന് പുറത്തായ കമ്പനികൾ പരാതികളായി രംഗത്ത് എത്താതിരിക്കുകയാണ്, ഇത് സംബന്ധിച്ചും ദുരൂഹതയുണ്ട്. ഇവർക്ക് പണം നൽകിയാണോ കരാറിൽ നിന്ന് പുറത്താക്കിയതെന്നതും പരിശോധിക്കുന്നുണ്ട്. ക്രമക്കേടിന് പിന്നിലെ ഗൂഢാലോചനയെ വ്യക്തമാക്കാനായി ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണത്തിലാണ്.



















