Spacewalk by Anil Menon: ബഹിരാകാശത്ത് അനിൽ മേനോന്റെ കന്നി സ്പേസ്വാക്ക്; ബഹിരാകാശനിലയത്തിൽ വൈദ്യുതി കൂട്ടാൻ നാസയുടെ നിർണായക ദൗത്യം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (iss) വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ 6 മണിക്കൂർ 27 മിനിറ്റ് നീണ്ട ഒരു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ 6 മണിക്കൂർ 27 മിനിറ്റ് നീണ്ട ഒരു സ്പേസ്വാക്ക് (EVA) വിജയകരമായി പൂർത്തിയാക്കി. പുതിയ ISS Roll-Out Solar Array (iROSA) സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അവസാന മൗണ്ടിങ് ഹാർഡ്വെയർ ഘടിപ്പിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. നാസ ബഹിരാകാശ സഞ്ചാരികളായ ജെസിക്ക മെയർ, അനിൽ മേനോൻ എന്നിവരാണ് ഓഗസ്റ്റ് 6-ന് ഈ ദൗത്യം നിർവഹിച്ചത്. ബഹിരാകാശ നിലയത്തിന്റെ എട്ട് പവർ ചാനലുകളിൽ ഒന്നായ 3B പവർ ചാനലിൽ പുതിയ സോളാർ അറേകൾ ഘടിപ്പിക്കുന്നതിനുള്ള ഘടനയാണ് ഇരുവരും സ്ഥാപിച്ചത്. 2021 മുതൽ വിവിധ സ്പേസ്വാക്കുകളിലൂടെ ആറ് iROSA സോളാർ അറേകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇനി രണ്ട് അറേകൾ കൂടി ഈ വർഷം അവസാനത്തോടെ ഐഎസ്എസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മൗണ്ടിങ് ഘടന നിർമ്മിച്ച ശേഷം, ഭാവിയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി കൈമാറുന്നതിനുള്ള കേബിളുകളും ഇരുവരും സ്ഥാപിച്ചു. തുടർന്ന് മൈക്രോമീറ്റിയറോയിഡുകളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക മൾട്ടി-ലെയർ ഇൻസുലേഷനും ഘടിപ്പിച്ചു. പുതിയ iROSA സോളാർ പാനലുകൾ നിലവിലുള്ള പഴയ സോളാർ അറേകളെ മാറ്റിസ്ഥാപിക്കില്ല. പകരം അവയ്ക്കൊപ്പം പ്രവർത്തിച്ച് വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കും. 15 വർഷത്തെ രൂപകൽപ്പന ചെയ്ത സേവനകാലം പിന്നിട്ടതിനാൽ പഴയ സോളാർ പാനലുകളുടെ കാര്യക്ഷമത കുറഞ്ഞിരുന്നു. പുതിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ഐഎസ്എസിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷി 20 മുതൽ 30 ശതമാനം വരെ വർധിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ.
സ്പേസ്വാക്കിനിടെ ഇരുവരും ചെറിയ ഇടവേളയിൽ ചന്ദ്രനെ നോക്കി ഭാവിയിലെ മനുഷ്യ ദൗത്യങ്ങളെക്കുറിച്ചും സംസാരിച്ചു. "എനിക്ക് ഒരു ഭാവിയിലെ ചന്ദ്ര ബേസ് കാണാൻ കഴിയുന്നുവെന്ന് തോന്നുന്നു," എന്ന് അനിൽ മേനോൻ പറഞ്ഞപ്പോൾ, "എനിക്കും അത് കാണാം," എന്ന് ജെസിക്ക മെയർ മറുപടി നൽകി. ദൗത്യത്തിന്റെ അവസാനത്തിൽ 2012-ൽ ചൊവ്വയിൽ വിജയകരമായി ഇറങ്ങിയ ക്യൂരിയോസിറ്റി റോവറിനെയും ജെസിക്ക മെയർ അനുസ്മരിച്ചു. ഭാവിയിൽ മനുഷ്യർ ചൊവ്വയിലെ ക്യൂരിയോസിറ്റിയെ സന്ദർശിക്കുന്ന ദിനത്തിന് വഴിയൊരുക്കുന്നത് ഐഎസ്എസിൽ വർഷങ്ങളായി നടക്കുന്ന ശാസ്ത്ര ഗവേഷണങ്ങളാണെന്നും അവർ പറഞ്ഞു. ഈ ദൗത്യം അനിൽ മേനോന്റെ കരിയറിലെ ആദ്യത്തെ സ്പേസ്വാക്കായിരുന്നു. ജെസിക്ക മെയറുടെ ആറാമത്തെ സ്പേസ്വാക്കുമാണിത്. ഇതോടെ ജെസിക്കയുടെ ആകെ ബഹിരാകാശ നടത്തസമയം 42 മണിക്കൂർ 33 മിനിറ്റായി. ഇത് ഐഎസ്എസിന്റെ അസംബ്ലിംഗ്, അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കായി നടത്തിയ 281-ാമത്തെ സ്പേസ്വാക്കും, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന 96-ാമത്തെ ബഹിരാകാശ നടത്തവും ആണിത്.



















