Development Craving in Srayilkadavu:സ്രായിൽക്കടവിൽ വികസനത്തിന്റെ കൊതിപ്പ്

കാട്ടകാമ്പാൽ : തൃശ്ശൂർ-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്രായിൽക്കടവ് ടൂറിസം വികസനത്തിന് കൊതിക്കുന്നു. ചുറ്റിലും കോൾപ്പാടങ്ങ
കാട്ടകാമ്പാൽ : തൃശ്ശൂർ-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്രായിൽക്കടവ് ടൂറിസം വികസനത്തിന് കൊതിക്കുന്നു. ചുറ്റിലും കോൾപ്പാടങ്ങൾ നിറഞ്ഞ മനോഹര കാഴ്ചകാണാൻ വൈകുന്നേരങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ തുനിയുന്നില്ല. ടൂറിസ്റ്റ് സാധ്യതകൾ ആലോചിച്ചു കൊണ്ടിരിക്കുന്ന ഒരിടമായിട്ടും പാലത്തിന്റെ സമീപത്തെ റോഡുകൾക്ക് ഇരുവശവും പുല്ലുകയറി കിടക്കുന്നു. സ്ത്രീകളും കുട്ടികളും കുടുംബസമേതം എത്തുന്ന ഇടമായിട്ടും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഇടമൊരുക്കാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. നന്നമുക്ക് പഞ്ചായത്തിന്റെ പരിധി പ്രദേശത്ത് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് വയോജനങ്ങൾക്കായി ഇരിപ്പിടങ്ങൾ ഒരുക്കി നിലം ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും കാട്ടകാമ്പാൽ പഞ്ചായത്തിന്റെ പരിധിയിലാണ് സ്ഥിതി ഏറെ ദുഷ്കരം. കാട്ടകാമ്പാൽ - നന്നമുക്ക് പഞ്ചായത്തുകളിലുൾപ്പെട്ട പ്രദേശം മാലിന്യംതള്ളുന്ന ഒരിടമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം ഇരുപഞ്ചായത്തുകൾക്കുമുണ്ട്. കാലാകാലങ്ങളിൽ കാടും പടലും വെട്ടിത്തെളിയുകയും, തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുകയും ചെയ്താൽ ഒരുപരിധി വരെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താം. ടൂറിസം വികസനത്തിന്റെ ഭാഗമായി സ്രായിൽക്കടവിൽ സഞ്ചാരങ്ങൾക്ക് കാട്ടകാമ്പാൽ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്വകാര്യ കമ്പനിയായ ഡ്രീം എക്കോ വാട്ടർ സ്പോർട്സ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ കയാക്കിങ്, പെഡൽ സർഫിങ്, പെഡൽ ബോട്ട്, വഞ്ചിസവാരി തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും അതും നിർത്തലാക്കി. ഇതോടെ സന്ദർശകരുടെ എണ്ണത്തിലും കുറവുണ്ടായി.
















