Heatwaves and Lightning Now Natural Disasters: ഉഷ്ണതരംഗവും മിന്നലും ഇനി പ്രകൃതിദുരന്തം; നാല് മാസത്തിനിടയിൽ 5000 സൂര്യതാപ സംഭവങ്ങൾ, 20 മരണം

ന്യൂഡൽഹി: ഉഷ്ണതരംഗങ്ങളും മിന്നലുകളും ഇപ്പോൾ രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന്റെ ഫലമായി, ഈ ദുരന്
ന്യൂഡൽഹി: ഉഷ്ണതരംഗങ്ങളും മിന്നലുകളും ഇപ്പോൾ രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന്റെ ഫലമായി, ഈ ദുരന്തങ്ങളാൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്കായി സംസ്ഥാനസർക്കാരുകൾക്ക് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള സഹായധനത്തിന് അർഹത ലഭ്യമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, അതിതീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനമുണ്ടായത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ ദീർഘകാലമായി ഈ രണ്ട് ദുരന്തങ്ങളെയും അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 16-ാം ധനകാര്യ കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് കേന്ദ്ര സർക്കാർ പ്രകൃതിദുരന്തങ്ങളുടെ പട്ടിക പരിഷ്കരിക്കാൻ തീരുമാനിച്ചത്.
മിന്നലും ഉഷ്ണതരംഗവും അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലൂടെ, 2026-31 കാലയളവിൽ ദേശീയ-സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ പ്രവർത്തന മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ സഹായധനത്തിനായി നയപരമായ ചട്ടക്കൂടം ഒരുക്കുന്നതിന് ശ്രമിക്കുമെന്നും, ഉഷ്ണതരംഗം കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികൾക്കും സഹായം ലഭ്യമാകുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അറിയിച്ചു.

















