Path of Change:ചേന്ദമംഗലം കൈത്തറി

പറവൂർ: കൈത്തറി ഒരു സ്ഥിരം വസ്ത്രശീലമാക്കി വളർത്തിയെടുത്ത് രാജ്യാന്തരവിപണിയിലും ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് ചേന്ദമംഗലം കൈത്തറി. 2018-ലെ പ്രളയം ചേന്ദമംഗലം കൈത്ത
പറവൂർ: കൈത്തറി ഒരു സ്ഥിരം വസ്ത്രശീലമാക്കി വളർത്തിയെടുത്ത് രാജ്യാന്തരവിപണിയിലും ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് ചേന്ദമംഗലം കൈത്തറി. 2018-ലെ പ്രളയം ചേന്ദമംഗലം കൈത്തറിയെ പ്രതിസന്ധിയിലാക്കിയെങ്കിലും സെലിബ്രിറ്റികളുടെയും ഡിസൈനർമാരുടെയും ഇടപെടലിൽ മേഖല വീണ്ടും ഉണർന്നു. രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധനേടുന്നതിനും അത് ഇടവരുത്തി. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വസ്ത്ര എക്സിബിഷനുകളിൽ ചേന്ദമംഗലം കൈത്തറിയും ഇടംപിടിച്ചുവരുന്നുണ്ട്. മാറിവരുന്ന വസ്ത്രസങ്കല്പത്തിനനുസരിച്ച് ഡിസൈനർമാർ നിർദേശിക്കുന്ന വസ്ത്രങ്ങളുടെ നെയ്ത്തിന് തുടക്കമായിക്കഴിഞ്ഞു. കുർത്തയും ദുപ്പട്ടയും സാരിയുമൊക്കെ അതിൽപ്പെടും. ചേറായി കൈത്തറിസംഘത്തിലെ നെയ്ത്തുകാരൊരുക്കിയ ന്യൂജെൻ ഡിസൈനർ സാരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെയ്തുകാരെ കഴിഞ്ഞ ദേശീയ കൈത്തറിദിനത്തിൽ ഡൽഹി ക്രാഫ്റ്റ് കൗൺസിൽ കാഷ് അവാർഡും മെമന്റോയും നൽകി ആദരിക്കുകയും ചെയ്തു. പുതുതലമുറ ഫാഷൻ വസ്ത്രങ്ങളുടെ ഉത്പാദനം കൂടുതൽ വരുമാനവർധനയുണ്ടാക്കുന്നതായി നെയ്ത്തുതൊഴിലാളികൾ പറയുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ വികസനപദ്ധതികളിൽ പറവൂരിനെ പൈതൃക ടൂറിസം കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ പ്രതീക്ഷയർപ്പിക്കുകയാണ് ചേന്ദമംഗലം കൈത്തറിമേഖല. കൈത്തറിയുടെ സമഗ്രവികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചതായി സംസ്ഥാന കൈത്തറി യൂണിയൻ സെക്രട്ടറി ടി.എസ്. ബേബിയും പറവൂർ താലൂക്ക് കൈത്തറി യൂണിയൻ പ്രസിഡന്റ് എ.എസ്. അനിൽകുമാറും പറഞ്ഞു. ചേന്ദമംഗലത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് വില്ലേജിന്റെ ആദ്യഘട്ടം കഴിഞ്ഞ ജനുവരിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. 19.5 കോടി രൂപ ചെലവിൽ പണിതീർത്ത ഇവിടെ ഡെമോൺസ്ട്രേഷൻ സെന്റർ, ഡിസൈൻ സെന്റർ, പ്രദർശന വിൽപ്പനകേന്ദ്രം എന്നിവയാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ കൈത്തറി മ്യൂസിയവും ഉണ്ടാകും. മാതൃഭൂമി പ്രസിദ്ധീകരിച്ച ചേന്ദമംഗലം കൈത്തറി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള സമഗ്രമായ പരമ്പരയെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 26ന് നടത്തിയ ജനകീയ ചർച്ചയിൽ സുപ്രധാനമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞിരുന്നു. അവ പുതിയ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കൈത്തറി തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.













