Heavy Rain in the Sea: കടലിൽ മഴ കനത്തു, വലനിറയെ നത്തോലി

തോപ്പുംപടി: 'കനത്ത മഴയിൽ കടലിൽ നത്തോലി ലഭിച്ചിരിക്കുകയാണ്. കടലിൽ നല്ല മഴയുണ്ടായതിനാൽ തീരക്കടലിലേക്ക് മീൻ എത്തി. എല്ലാ വള്ളങ്ങൾക്കും നത്തോലി ലഭിക്കുകയാണ്,' എന്ന്
തോപ്പുംപടി: 'കനത്ത മഴയിൽ കടലിൽ നത്തോലി ലഭിച്ചിരിക്കുകയാണ്. കടലിൽ നല്ല മഴയുണ്ടായതിനാൽ തീരക്കടലിലേക്ക് മീൻ എത്തി. എല്ലാ വള്ളങ്ങൾക്കും നത്തോലി ലഭിക്കുകയാണ്,' എന്ന് കടലിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളി വിൽസൺ പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ ചെല്ലാനം ഹാർബറിലേക്ക് നത്തോലിയുടെ വരവാണ്. നിറയെ നത്തോലിയുമായി വള്ളങ്ങൾ തിരികെ വന്നതോടെ ഹാർബറിൽ തിരക്കുണ്ടായി. ട്രോളിങ് നിരോധനം നീങ്ങിയശേഷം കടലിൽ ബോട്ടുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും എല്ലാ വള്ളങ്ങൾക്കും നത്തോലി ലഭിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഹാർബറിൽ ആദ്യം എത്തിയ വള്ളക്കാർക്ക് കിലോഗ്രാമിന് 65 രൂപ നിരക്കിൽ വില ലഭിച്ചു. എന്നാൽ, തുടർച്ചയായി നത്തോലിയുമായി വള്ളങ്ങൾ എത്തിയതോടെ വില ഇടിഞ്ഞു. അവസാന വില കിലോയ്ക്ക് 40 രൂപയായി. എന്നാൽ, അതിലും താഴേക്ക് വില കുറയ്ക്കുവാൻ മത്സ്യത്തൊഴിലാളികൾ തയ്യാറായില്ല. കഴിഞ്ഞ വർഷം, വില 18 രൂപ വരെയായി കുറഞ്ഞിരുന്നു. ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് ഏകദേശം 200 ൽപ്പരം വള്ളങ്ങൾ പ്രവർത്തിക്കുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വള്ളങ്ങൾ കടലിൽ ഇറങ്ങിയിട്ടില്ല. എന്നാൽ വ്യാഴാഴ്ച, സാധാരണ തരക്കേടില്ലാത്ത രീതിയിൽ നത്തോലി ലഭിച്ചതോടെ, തൊഴിലാളികൾക്ക് ആശ്വാസമായി. നത്തോലി വണ്ടികയറുന്നത് തമിഴ്നാട്ടിലേക്കാണ്. വൻതോതിൽ നത്തോലിമീൻ എത്തിയതോടെ, വിവരമറിഞ്ഞ് തമിഴ്നാടൻ മത്സ്യത്തീറ്റ കമ്പനികളുടെ ഏജന്റുമാർ ചെല്ലാനത്തെത്തി. മത്സ്യത്തീറ്റ ഫാക്ടറികൾ നത്തോലി വൻതോതിൽ വാങ്ങിയതായി റിപ്പോർട്ട് ചെയ്യുന്നു. മത്സ്യത്തീറ്റ ഉത്പാദക കമ്പനികളുടെ ഏജന്റുമാർ കേരളത്തിലെ ഹാർബറുകളിൽ കേന്ദ്രീകരിക്കുന്നുണ്ട്. നത്തോലി പോലുള്ള മീനുകൾ ചെറിയ വിലയ്ക്ക് എടുക്കാനാണ് ഇവർ തമ്പടിക്കുന്നത്. സാധാരണ ഡിമാൻഡ് കുറഞ്ഞ മത്സ്യങ്ങളാണ് മത്സ്യത്തീറ്റ ഉത്പാദനത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. വൻതോതിൽ മീൻ വരുമ്പോൾ, അതിന് വില കുറയും. ആ സമയത്ത്, അവസരം മുതലാക്കി ഇവർ ഹാർബറിൽനിന്ന് വൻതോതിൽ മത്സ്യം വാങ്ങും. ഈ സമയത്ത് ഭേദപ്പെട്ട വിലയ്ക്ക് മത്സ്യം ലഭിക്കും. മീൻ സൂക്ഷിച്ചുവെയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ, കിട്ടുന്ന വിലയ്ക്ക് തൊഴിലാളികൾ വിൽക്കുമെന്ന് കമ്പനികൾക്ക് അറിയാം. എന്നാൽ, കിലോയ്ക്ക് 40 രൂപയെങ്കിലും കിട്ടിയെന്നതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികൾ. തമിഴ്നാടൻ കമ്പനികൾ എത്തിയില്ലെങ്കിൽ, ഈ മീൻ എടുക്കാൻ ആളില്ലാതെ വരുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. ചെല്ലാനം ഹാർബറിൽ കിലോയ്ക്ക് 40 രൂപ നിരക്കിലാണ് നത്തോലി വിറ്റുപോയതെങ്കിലും, കൊച്ചിയിൽ തന്നെ ഏതാനും കിലോമീറ്ററുകൾക്കപ്പുറത്തുള്ള മീൻ മാർക്കറ്റുകളിൽ വില കിലോയ്ക്ക് 150 രൂപ വരെയായി. കൂടുതൽ മീൻ ലഭിച്ചിട്ടും മാർക്കറ്റിൽ വില കുറയുന്നില്ല. മീൻ വൻതോതിൽ കമ്പനികൾ എടുക്കുന്നതിനാലാണ് വിപണിയിൽ വില കുറയാത്തതെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം നീങ്ങിയിട്ടും ഇക്കുറി, മത്സ്യങ്ങൾ കാര്യമായി മാർക്കറ്റുകളിൽ എത്തിയിട്ടില്ല. അതുകൊണ്ട് വില കാര്യമായി താഴ്ന്നിട്ടില്ല.




















