Vignesh Puthur to Eden: കെസിഎല്ലിലൂടെ ഐപിഎൽ വമ്പന്മാരുടെ കണ്ണിലുടക്കിയ മലയാളി പ്രതിഭകൾ

തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിലെ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങ
തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിലെ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിയിരുന്ന താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ കെ.സി.എൽ പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുള്ള താരങ്ങളെ സംഭാവന ചെയ്യുന്ന വേദിയായി കെ.സി.എൽ അതിവേഗം വളരുന്നു. സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എൽ. ആദ്യ സീസണിൽ തന്നെ ഐ.പി.എല്ലിലേക്ക് എത്തിയ വിഘ്നേഷ് പുത്തൂർ ഇതിന് ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിൽ മികച്ച പ്രകടനം വിഘ്നേഷിനെ മുംബൈയുടെ ഐ.പി.എൽ ടീമിലേക്കും എത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ വിഘ്നേഷ് മൂന്ന് വിക്കറ്റുകൾ നേടി തന്റെ കഴിവുകൾ തെളിയിച്ചു. കെ.സി.എൽ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കിൽ വിഘ്നേഷിന്റെ കരിയർ പ്രാദേശികതലത്തിൽ ഒതുങ്ങിയേക്കുമായിരുന്നു. എന്നാൽ, പ്രതിഭ തെളിയിക്കാൻ അവസരങ്ങൾ ലഭിച്ചതോടെ, വിഘ്നേഷിനെപ്പോലുള്ള താരങ്ങളുടെ കരിയറിൽ കെ.സി.എൽ നിർണ്ണായകമായി മാറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ഐ.പി.എല്ലിലേക്ക് പ്രവേശിച്ച താരങ്ങൾ എത്രയോ ഉണ്ടെങ്കിലും, സംസ്ഥാന ടീമിലേക്ക് എത്താൻ കഴിയാത്ത കഴിവുള്ള കളിക്കാർക്ക് കെ.സി.എൽ വലിയ അവസരങ്ങൾ നൽകുന്നു.
കെ.സി.എൽ ലിഗിൽ കളിക്കുന്ന താരങ്ങൾ ക്ലബ്ബ്, ജില്ലാ തലത്തിൽ തിളങ്ങി, ടാലൻറ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കുമ്പോൾ, ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി തുറക്കുന്നു. കൂടുതൽ റൺസും വിക്കറ്റുകളും നേടുന്നവർക്ക് പുറമെ, ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താൻ സ്കൗട്ടുകൾ ശ്രദ്ധിക്കുന്നു. നാടൻ മൈതാനങ്ങളിൽ നിന്നുള്ള കഴിവുകളെ വൻ വേദികളിലേക്ക് എത്തിക്കുന്ന പാലമായി കെ.സി.എൽ മാറിയിരിക്കുന്നു. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ ടീമുകളുടെ ടാലൻറ് സ്കൗട്ടുകൾ കെ.സി.എൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ, രാജസ്ഥാനായി മൽകേഷ് ഗാന്ധി എന്നിവരും സ്കൗട്ടിംഗിനായി എത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് ഐ.പി.എൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിക്കപ്പെട്ടു. കൂടാതെ, പ്രമുഖ ഐ.പി.എൽ ടീമുകളുമായി സഞ്ചരിക്കാനും നെറ്റ്സിൽ പന്തെറിയാനുമുള്ള അവസരങ്ങൾ ലഭിച്ചു. ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി, ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്റ്സിനു വേണ്ടി, പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങൾക്കെതിരെ പന്തെറിയാനും, പ്രമുഖ പരിശീലകരിൽ നിന്ന് ഉപദേശങ്ങൾ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവും ഗെയിം പ്ലാനുകളും മെച്ചപ്പെടുത്താൻ സഹായിച്ചു. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇവർക്ക് വലിയ കരുത്താകും.





















