Road construction delays in Valiyakunnam:വള്ളികുന്നത്തെ റോഡുകളുടെ നിർമാണം ഇഴയുന്നു

വള്ളികുന്നം : കിഫ്ബിയിൽ ആരംഭിച്ച വള്ളികുന്നത്തെ റോഡുകളുടെ നിർമ്മാണം ഏഴേമുക്കാൽ വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല. റോഡിന്റെ നിർമ്മാണം വർഷങ്ങളായി ഇഴയുന്നത് യ
വള്ളികുന്നം : കിഫ്ബിയിൽ ആരംഭിച്ച വള്ളികുന്നത്തെ റോഡുകളുടെ നിർമ്മാണം ഏഴേമുക്കാൽ വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല. റോഡിന്റെ നിർമ്മാണം വർഷങ്ങളായി ഇഴയുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. മിക്ക ഭാഗങ്ങളിലും റോഡു പണിയുക, പിന്നീട് പൊളിക്കുക, വീണ്ടും പണിയുക എന്നതാണ് സ്ഥിതി. ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങളിൽ ഒന്നാംഘട്ടം ടാറിങ് നടത്തിയശേഷം ബലക്കുറവുണ്ടെന്നു പറഞ്ഞ് റോഡ് വെട്ടിപ്പൊളിച്ചശേഷം വീണ്ടും ടാറിങ് നടത്തി. ഇപ്പോൾ ചൂനാട് ജങ്ഷനു പടിഞ്ഞാറുഭാഗത്ത് ഒന്നാംഘട്ട ടാറിങ് നടത്തിയ റോഡ് കുറുകേ വെട്ടിപ്പൊളിച്ച് രണ്ടിടങ്ങളിൽ കലുങ്കുനിർമാണം നടക്കുകയാണ്. ഒരിടത്ത് റോഡരിക് വെട്ടിപ്പൊളിച്ച് ഓടയുടെയും പണിതുടങ്ങി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ നാലു നിയമസഭാമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നതിനായി 2017-ലാണ് കിഫ്ബിയിൽനിന്നു 62.53 കോടി രൂപ അനുവദിച്ചത്. താമരക്കുളം-കാഞ്ഞിരത്തുംമൂട്, കാമ്പിശ്ശേരി-മണപ്പള്ളി, കാഞ്ഞിരത്തുംമൂട്-ചൂനാട് റോഡുകളുടെ നിർമാണോദ്ഘാടനം 2018 ഒക്ടോബർ 25-ന് അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരനാണ് നിർവഹിച്ചത്. രണ്ടു ഘട്ടങ്ങളിലായി റോഡുനിർമാണം പൂർത്തിയാക്കാനാണ് പദ്ധതി കരാർ നൽകിയത്. ആദ്യഘട്ടം പൂർത്തീകരിക്കുന്നതിനു മുൻപുതന്നെ എസ്റ്റിമേറ്റ് തുകയെക്കാൾ നാലുകോടി രൂപ അധികം ചെലവഴിച്ചതായി കരാറുകാർ അവകാശവാദമുന്നയിച്ചു. അധികതുക ആവശ്യപ്പെട്ട് കരാറുകാരൻ കിഫ്ബി അധികൃതരെ സമീപിച്ചു. പണം നൽകാൻ അധികാരികൾ തയ്യാറായില്ല. ഇതേത്തുടർന്ന് നാലരവർഷം മുൻപ് കരാറുകാരൻ നിർമാണം അവസാനിപ്പിച്ചു. ആദ്യ കരാറുകാരനെ ഒഴിവാക്കി മൂന്നുവർഷം മുൻപ് ഒന്നാംഘട്ടത്തിൽ അവശേഷിച്ച നിർമാണവും രണ്ടാംഘട്ടം പ്രവർത്തനങ്ങളുമടക്കം പദ്ധതി വീണ്ടും ടെൻഡർചെയ്ത് മറ്റൊരു കരാറുകാരനെ ഏല്പിക്കുകയായിരുന്നു. ഒന്നാംഘട്ടത്തിൽ നടത്തേണ്ട റോഡിന്റെ സൈഡ് കെട്ടും ഓടകളുടെ നിർമാണവും പുതിയ കരാറുകാരാൻ പൂർത്തീകരിച്ചു. കൂടാതെ, താമരക്കുളം മുതൽ കാഞ്ഞിരത്തുംമൂട് വരെയുള്ള ടാറിങ് ഉൾപ്പെടെയുള്ള രണ്ടാംഘട്ട നിർമാണവും പൂർത്തീകരിച്ചു. കാഞ്ഞിരത്തുംമൂട്-ചൂനാട് റോഡിന്റെ രണ്ടാംഘട്ടം ടാറിങ് ഇതുവരെ പൂർത്തിയായില്ല. കാഞ്ഞിരത്തുംമൂട് മുതൽ എം.ആർ. ജങ്ഷൻ വരെ മാത്രമാണ് രണ്ടാംഘട്ടം ടാറിങ് നടന്നത്. ഒന്നാംഘട്ടം ടാറിങ് നടത്തിയ റോഡ് ചൂനാട് ജങ്ഷനു പടിഞ്ഞാറുഭാഗത്ത് രണ്ടിടങ്ങളിൽ കലുങ്ക് നിർമാണത്തിനായി പൊളിച്ചിട്ട നിലയിലാണ്. കലുങ്കുകളുടെ നിർമാണം നടത്താതെ ഒന്നാംഘട്ടം ടാറിങ് നടത്തിയതുമൂലം മഴക്കാലത്ത് ചൂനാട് തെക്കേ ജങ്ഷനിൽ റോഡിൽ വെള്ളക്കെട്ടായ നിലയിലായിരുന്നു. ഇതേത്തുടർന്നാണ് ജങ്ഷനിലെ പെട്രോൾ പമ്പിനു സമീപവും കല്യാണിശ്ശേരി ആശുപത്രിക്കു സമീപത്തെ വളവിലും റോഡുപൊളിച്ച് കലുങ്ക് നിർമിക്കുന്നത്. പണിനടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം റോഡിന്റെ ഒരുവശത്തുകൂടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ജങ്ഷനു പടിഞ്ഞാറുള്ള പെട്രോൾ പമ്പിനു സമീപം ഓടനിർമിക്കാനായി റോഡിന്റെ ഒരുവശം യന്ത്രമുപയോഗിച്ച് കുഴിയെടുത്തിട്ട് ഒരു മാസമായി. മഴക്കാലമായതിനാൽ പിന്നീട് പണി നടന്നില്ല. ഇത് യാത്രക്കാരെ വലയ്ക്കുന്ന നിലയിലാണ്. മലമേൽച്ചന്ത ജങ്ഷനിലെ വളവിൽ വെള്ളക്കെട്ടൊഴിവാക്കാൻ മൂന്നുമാസം മുൻപ് കൊരുപ്പുകട്ട പാകിയിരുന്നു. കൊരുപ്പുകട്ടകൾ ഇളകിക്കിടക്കുന്നത് ഇരുചക്രവാഹനയാത്രികർക്ക് അപകടഭീഷണിയുയർത്തുന്ന നിലയിലാണ്.


















