Preparations for Pithru Tharpanam: പിതൃതർപ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

വൈക്കം: പിതൃതർപ്പണത്തിനായി വൈക്കത്തിലെ വിവിധ ക്ഷേത്രങ്ങൾ ഒരുക്കങ്ങൾ നടത്തി വരുന്നു. 12-ന് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടത്തുന്നതിന് ഉദയനാപുരം പിതൃകു
വൈക്കം: പിതൃതർപ്പണത്തിനായി വൈക്കത്തിലെ വിവിധ ക്ഷേത്രങ്ങൾ ഒരുക്കങ്ങൾ നടത്തി വരുന്നു. 12-ന് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടത്തുന്നതിന് ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണുക്ഷേത്രം, ടി.വി.പുരം ശ്രീരാമസ്വാമിക്ഷേത്രം, തുറുവേലിക്കുന്ന് ധ്രുവപുരം, ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ആറാട്ടുകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 12-ന് പുലർച്ചെ നാലിന് ആരംഭിക്കുന്ന ബലിതർപ്പണത്തിനായി കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തും. ബലിതർപ്പണത്തിനായി താത്കാലിക പന്തൽ ഒരുക്കി വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. തർപ്പണത്തിനും വഴിപാടുകൾ നടത്തുന്നതിനും ദർശനം നടത്തുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രകാര്യദർശി പി. വാസുദേവൻ നമ്പൂതിരി, തന്ത്രി ഇരിങ്ങാലക്കുട പയ്യമ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ 24 കൗണ്ടറുകളും 10 ആചാര്യൻമാരും ഉണ്ടാവും. വടക്കുകിഴക്കുഭാഗത്തുള്ള ഗണപതി സാന്നിധ്യമുള്ള കുളത്തിലാണ് ബലിതർപ്പണം നടത്തുന്നത്.
വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ടി.വി.പുരം ശ്രീരാമക്ഷേത്രത്തിനു സമീപമുള്ള കായൽക്കരയിലും വിളക്കുമാടത്തിലും ബലിതർപ്പണം നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കായൽക്കരയിൽ തർപ്പണത്തിനായി പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. വിളക്കുമാടത്തിൽ തർപ്പണം നടത്തുന്നവർക്കായി വഞ്ചിയും ഏർപ്പെടുത്തിയിട്ടുണ്ട്. മേൽശാന്തി ജിതിന്റെ കാർമികത്വത്തിൽ പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിക്കും. തിലഹോമം, നമസ്കാരം, വാവുബലി എന്നിവയും ഉണ്ടാവും. ധ്രുവപുരം ക്ഷേത്രത്തിൽ മേൽശാന്തി സിബിന്റെ കാർമികത്വത്തിൽ പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രത്യേകമായി ഒരുക്കിയ വേദിയിൽ തർപ്പണം നടക്കും. നമസ്കാരം, തിലഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും ദർശനം നടത്തുന്നതിനായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്.





















